പത്തേക്കർവീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ജോലിയിൽനിന്നു വിരമിച്ച ശേഷവും ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ തന്നെ തുടരാനായിരുന്ന ുഅവരുടെ തീരുമാനം. ഒറ്റയ്ക്കു താമസിക്കാൻ ധൈര്യം കാണിക്കുന്ന ഏതൊരു സ്ത്രീയെയും കുറിച്ചെന്നപോലെ, നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് ടീച്ചറിനെ കുറിച്ച് കഥകൾ മെനയുകയും അവ പ്രചരിപ്പിക്കുകയും ചെയ്തു പോന്നു. എഴുപതിനോടടുത്തുപ്രായമുള്ള റബേക്ക ടീച്ചറുടെ ജീവിത കഥയാണ് 'റബേക്ക'എന്ന നോവലിന്റെ ഇതിവൃത്തം. മലയാളി സമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് രാജീവ് ശിവശങ്കർ റബേക്ക' എന്ന തന്റെ പുതിയ നോവൽ രചിച്ചിരിക്കുന്നത്.